2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

മലയാളത്തെ ഓര്‍മ്മിക്കുമ്പോള്‍

നവംബര്‍ ഒന്ന് - കേരളപ്പിറവി ദിനം. അമ്മ മലയാളത്തെ ഓര്‍മ്മിക്കാന്‍ ഒരു ദിനം എന്ന മട്ടിലാണ് കുറച്ചു വര്‍ഷങ്ങളായ് ഈ ദിനം കടന്നു പോകുന്നത്. ഈ സമയം ആകുമ്പോള്‍ മലയാളത്തെ പറ്റി കുറേ ലേഖനങ്ങള്‍ പടച്ചു വിടാന്‍ കുറേപ്പേര്‍ കാത്തിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. നമുക്ക് മലയാളത്തെ ഓര്‍മിക്കാന്‍ ഇങ്ങനെ ഒരു ദിവസം മാത്രമേ പറ്റുകയുള്ളൂ എന്ന് വന്നാല്‍ കുറച്ചു കഷ്ടമാണ്. പണ്ട് ശ്രീ ഒ.എന്‍.വി ഭൂമിക്കൊരു ചരമഗീതം എഴുതിയത് പോലെ നമ്മുടെ മലയാള ഭാഷയ്ക്കും വേണ്ടി വരും ഒരു ചരമഗീതം. ഈ സ്ഥിതി തുടര്‍ന്നാല്‍ അതിനു വലിയ കാലതാമസം വരില്ല. ഇന്നലെയോ മറ്റോ ഒരു ലേഖനം വായിച്ചു - മനോരമ പത്രത്തില്‍. അത് പറഞ്ഞപ്പോഴാണ്, പത്രം എന്ന് പറഞ്ഞാല്‍ ചിലര്‍ക്കൊക്കെ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും, അവര്‍ക്കൊക്കെ "ന്യൂസ്‌ പേപ്പര്‍" എന്ന് പറഞ്ഞാലേ മനസ്സിലാവൂ. പറഞ്ഞു വന്നത് ലേഖനത്തെ പറ്റിയല്ലേ? അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം നമ്മുടെ ഭാഷയില്‍ പുതിയ പദങ്ങള്‍ ഉണ്ടാവുന്നില്ല എന്നാണു.വളരെ നല്ല അഭിപ്രായം. എനിക്കും തോന്നിയിട്ടുണ്ട് അത്.തമിഴില്‍ ഇപ്പോഴും പുതിയ പദങ്ങള്‍ ഉണ്ടാവുന്നത് എന്ത് കൊണ്ടാണെന്ന് ഇവിടുത്തെ ഭാഷാ പണ്ഡിതര്‍ ചിന്തിച്ചിട്ടുണ്ടോ? അവിടെ കാലങ്ങളായ് ഒരു തമിഴ് സര്‍വകലാശാല ഉണ്ട്.അത് പോലെ ഭാഷയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ അവിടെ ആള്‍ക്കാരും ഉണ്ട്. അത് പോലെ ഭാഷയെ സഹായിക്കാന്‍ ഒരു സര്‍ക്കാരും ഉണ്ട്. ഇവിടെ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. വിദ്യാലയങ്ങളില്‍ മലയാളഭാഷാ ഒന്നാം ഭാഷ ആക്കാന്‍ ശ്രമിച്ചപ്പോള്‍ ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ബിരുദം നേടിയ മലയാളികള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പുമായ് രംഗത്ത് വന്നത്. അവര്‍ മറ്റു ഭാഷകളില്‍ ബിരുദം നേടിയത് മലയാള ഭാഷയുടെ കുറ്റമല്ലല്ലോ. മലയാളം പഠിപ്പിക്കുന്നതും പഠിക്കുന്നതും  ഇഷ്ടമല്ലാത്ത ഒരു തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നത്.    
ഇവിടെ ഒരു മലയാള സര്‍വകലാശാല തുടങ്ങണം എന്ന അഭിപ്രായം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായ്. അത് തിരൂര്‍ വേണോ അതോ വേറെ എവിടെയെങ്കിലും വേണോ എന്ന തര്‍ക്കം തന്നെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പിന്നെ അല്ലേ പുതിയ പദസമ്പത്ത് ഭാഷയ്ക്ക്‌ കൊണ്ട് വരാന്‍ പോകുന്നത്. പുതിയത് പോട്ടേ, ഉള്ളതെങ്കിലും നിലനിര്‍ത്താനുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ കാണുന്നില്ല. ഒരു ചെറിയ ഉദാഹരണം പറയാം."ചര്‍വ്വിത  ചര്‍വ്വണം" എന്ന വാക്ക് കേട്ടിട്ടുണ്ടോ എന്ന് ഞാനും എന്‍റെ ഒരു സുഹൃത്തും മറ്റൊരു സുഹൃത്തിനോട്‌ ചോദിച്ചു. അദ്ദേഹം ഏകദേശം എന്‍റെ അതെ പ്രായം വരുന്ന ആളാണ്‌.അദ്ദേഹം അത് കേട്ടിട്ടും ഇല്ല, അതിന്‍റെ അര്‍ത്ഥവും അറിഞ്ഞുകൂടാ. മുപ്പതിന് അടുത്ത് പ്രായം ഉള്ള തലമുറയുടെ സ്ഥിതി ഇതാണെങ്കില്‍ പുതിയ കുട്ടികള്‍ "മലയാലം?" അതെന്താണെന്ന് രഞ്ജിനി ഹരിദാസ് ശൈലിയില്‍ ചോദിച്ചു കൂടായ്കയില്ല.അത് ഇപ്പോഴേ ചോദിച്ചുതുടങ്ങിയിട്ടുണ്ടാവും. അവരാണല്ലോ ആധുനിക മലയാള ഭാഷയുടെ മാതാവ്.
പിന്നെ മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ പേരുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആണ്.'സാന്‍വിച്'. 'സാള്‍ട്ട് & പെപ്പെര്‍' അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. തമിഴില്‍ തന്നെ ആണ് പേരെങ്കില്‍ തമിഴ് നാട്ടില്‍ ആ ചിത്രത്തിന് നികുതി ഇളവുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായ്‌ അവിടെ തമിഴില്‍ തന്നെ ആണ് എല്ലാ ചിത്രങ്ങളുടെയും പേരുകള്‍. ഇവിടുത്തെ സര്‍ക്കാരിന് എന്ത് കൊണ്ട് അതിനെ പറ്റി ചിന്തിച്ചുകൂടാ?എവിടെ സമയം അല്ലേ? 'ശുംഭന്‍' എന്ന് ന്യായാധിപനെ വിളിക്കാനും 'കൊഞ്ഞാണന്‍' എന്ന് ആരെയോ അന്നത്തെ ഒരു മന്ത്രി വിളിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാനും ഒക്കെ അല്ലേ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കും മുന്തിയ ചില പുരോഗമന സാഹിത്യക്കാര്‍ക്കും സമയമുള്ളൂ. 
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പട്ട വാക്കാണ്‌ 'ശുംഭന്‍'. അതിനു പ്രകാശം പരത്തുന്നവന്‍ എന്നൊരു അര്‍ഥം ഉണ്ടെന്നത് ശരിയാണ്. പക്ഷെ അദ്ദേഹം അത് ഉദ്ദേശിച്ചല്ല ആ പദം ഉപയോഗിച്ചതെന്ന് അദ്ദേഹത്തിനും അറിയാം നാട്ടുകാര്‍ക്കും അറിയാം. എന്നിട്ടും ഇപ്പോഴും അതേ വാദം തന്നെ നടത്തി അദ്ദേഹം മലയാളികളുടെ ക്ഷമ പരീക്ഷിക്കുകയല്ലേ? കൊഞ്ഞാണന്‍ എന്നതിനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. ഒരു പു ക സ ക്കാരന് ഒരു രാഷ്ടിയ നേതാവിന്‍റെ വക്കാലത്ത് ഏറ്റെടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?
നമുക്ക് ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും അത് ചര്‍ച്ച ചെയ്യാനും മാത്രമേ സമയം ഉള്ളൂ. ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും ഇവിടെ ഭാഷയുടെ കാര്യത്തില്‍ നടക്കുന്നില്ല. ഈ സ്ഥിതി മാറിയേ പറ്റൂ. അച്ഛനും അമ്മയും തന്നെ കുട്ടിയോട് പൂച്ചയെ നോക്കൂ എന്ന് പറയുന്നില്ല. അവര്‍ക്ക് "ക്യാറ്റ് " ആണ് പഥ്യം. പ്രാതല്‍ എന്ന വാക്ക് തന്നെ നമ്മള്‍ മറന്നു പോയിരുക്കുന്നു.എല്ലാവര്‍ക്കും "ബ്രേക്ക്‌ ഫാസ്റ്റ്" മതി. പൂമ്പാറ്റ എന്ന പദം ചില കവിതകളിലും പാട്ടുകളിലും മാത്രം ഒതുങ്ങിപ്പോയി. സംസാരിക്കുമ്പോള്‍ "ബട്ടര്‍ ഫ്ലൈ " എന്ന് ഉപയോഗിച്ചാലേ നമുക്ക് തൃപ്തി വരൂ.
വീട്ടില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ മലയാളം കൂടുതലും ഉപയോഗിച്ചാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാം. ഈ കേരളപ്പിറവി ദിനം നമുക്ക് അങ്ങനെ ആഘോഷിക്കാം. "മലയാളം നീണാള്‍ വാഴട്ടെ".     

------------ ശ്രീകാന്ത് മണ്ണൂര്‍        

1 അഭിപ്രായം: