2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

'സ്നേഹവീട്' നല്‍കുന്ന നിരാശ

ഞാന്‍ നല്ലൊരു ചലച്ചിത്ര ആസ്വാദകനാണെന്നോ, നിരുപകനാണെന്നോ ഉള്ള അഹങ്കാരം ഒന്നും എനിക്ക് ഇല്ല. പക്ഷെ ശ്രീ സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച 'സ്നേഹവീട് ' എന്ന ചിത്രം എനിക്ക് നല്‍കിയത് നിരാശ മാത്രമാണെന്ന് പറയേണ്ടി വന്നതില്‍ ഖേദം ഉണ്ട്. ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ ചില സവിശേഷതകള്‍ ഈ ചിത്രം പങ്കു വെയ്ക്കുന്നുണ്ട്. പക്ഷെ അതെല്ലാം ചില ദൃശ്യങ്ങളില്‍ മാത്രം ഒതുങ്ങി പോയില്ലേ എന്നെനിക്കൊരു സംശയം. എടുത്തു പറയുകയാണെങ്കില്‍ ഓട്ടോറിക്ഷ, ചില ഗ്രാമീണ ദൃശ്യങ്ങളില്‍, തമിഴ് അങ്ങനെ ചിലത്.

ഒരു നല്ല കാര്യം പറയാതെ വയ്യ. ശ്രീ ഇളയരാജ ഈണം പകര്‍ന്ന ഗാനങ്ങളെല്ലാം നന്നായിരുന്നു. പ്രത്യേകിച്ചും ശ്രീമതി ചിത്രയും ശ്രേയ ഘോഷാലും പാടിയ ഗാനങ്ങള്‍.

സാധാരണ, ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ ഒന്ന് ബന്ധങ്ങളുടെ തീവ്രത ആണ്. അതില്‍ ഈ ചിത്രം പരാജയപ്പെടുന്നു എന്ന് വേണം പറയാന്‍. ഇതിലെ പ്രധാന കഥാപാത്രങ്ങളായ അജയനും (ശ്രീ മോഹന്‍ലാല്‍) അമ്മുക്കുട്ടി അമ്മയും (ശ്രീമതി ഷീല) തമ്മില്‍ പോലും അത് തീവ്രമായ് ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

ബന്ധങ്ങളുടെ തീവ്രത അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളിലും മലയാളികള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്, കഥാപാത്രങ്ങള്‍ ബന്ധുക്കളല്ലെങ്കില്‍ പോലും. 'സന്ദേശ'ത്തില്‍ ശ്രീ ഒടുവിലിന്‍റെയും ശ്രീ തിലകന്‍റെയും കഥാപാത്രങ്ങള്‍ ഉദാഹരണമാണ്. 'അച്ചുവിന്‍റെ അമ്മ', 'കഥ തുടരുന്നു' തുടങ്ങിയ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്ന് അത്ര വേഗം ഇറങ്ങി പോവാത്തവരാണ്. ഈ ഉദാഹരണങ്ങള്‍ ഇനിയും നീട്ടാം.

സത്യന്‍ അന്തിക്കാടിന്‍റെ അമ്പതാമത്തെയും ശ്രീ മോഹന്‍ലാലിന്‍റെ മുന്നൂറാമത്തെയും ചിത്രമെന്ന ഖ്യാതിയുമായെത്തിയ സ്നേഹവീട്, പക്ഷെ ഒരു സ്നേഹവും തോന്നിക്കാതെയാണ് അവസാനിക്കുന്നത്.

ഒരാള്‍ക്ക്‌, പതിനെട്ടു വര്‍ഷം മുന്‍പ് പിരിഞ്ഞ തന്‍റെ സുഹൃത്തിന്‍റെ പേര്, അതെന്തു സാഹചര്യത്തിലായാലും, ഒരു പെണ്ണിന്‍റെ പേരിനോട് വെറുതെ ചേര്‍ത്ത് പറയാന്‍ കഴിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ഏതു അവസ്ഥയിലാണെന്ന് പോലും ആലോചിക്കാതെ. കഥയ്ക്ക്‌ നല്ല അടിത്തറ ഇല്ല എന്നത് പോട്ടെ, ഇത് പോലുള്ള ചില അസംബന്ധങ്ങളും ചിത്രത്തിലുണ്ട്. ഇങ്ങനെയൊരു ചിത്രം സംവിധാനം ചെയ്യാനാണോ ശ്രീ സത്യന്‍ അന്തിക്കാട് ഏകദേശം ഒന്നര വര്‍ഷം എടുത്തത്‌. 'കഥ തുടരുന്നു' വന്നത് രണ്ടായിരത്തിപത്ത് ഏപ്രില്‍ മാസത്തില്‍ ആണെന്നാണ്‌ എന്‍റെ ഓര്‍മ. ഈ ഒന്നര വര്‍ഷം കാത്തിരുന്ന ഞങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു കൊണ്ടാണ് സ്നേഹവീട് അവസാനിച്ചത്‌.

ശ്രീ സത്യന്‍ അന്തിക്കാട് എപ്പോഴും പറയാറുള്ള ഒരു വാചകമാണ്, താന്‍ കാണാനാഗ്രഹിക്കുന്ന ചിത്രമാണ് താന്‍ സംവിധാനം ചെയ്യാറുള്ളതെന്ന്. പക്ഷെ ഈ ചിത്രം അദ്ദേഹം കാണാന്‍ ആഗ്രഹിക്കുമെന്നു എനിക്ക് തോന്നുന്നില്ല. ഇങ്ങനെ ഉള്ള ചിത്രങ്ങള്‍ ഞങ്ങള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.

------------ ശ്രീകാന്ത് മണ്ണൂര്‍ 

                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ